Saturday, July 18, 2015

റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

മുംബൈ: കറന്‍സിയുടെ വാട്ടര്‍മാര്‍ക്ക് ഭാഗത്ത് പേരും മറ്റും കുറിച്ചിട്ട് വിലസുന്ന വിരുതന്മാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ഒരുകാരണവശാലും ഈ ഭാഗത്ത് എഴുത്തുകുത്തുകള്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജ നോട്ടുകളും നല്ല നോട്ടുകളും തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് നോട്ടില്‍ എഴുതാന്‍ പാടില്ലെന്ന് കര്‍ശന മുന്നറിയിപ്പ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഈ ഭാഗത്ത് അതീവ സുരക്ഷാ മാര്‍ക്കുകള്‍ ചെയ്തിട്ടുള്ളതാണ്. വാട്ടര്‍മാര്‍ക്ക് വിന്‍ഡോയാണ് നോട്ടിന്റെ പ്രധാന ഭാഗം. ആളുകള്‍ സന്ദേശങ്ങള്‍ എഴുതാനും, നമ്പരുകള്‍ എഴുതാനും ഈ ഭാഗമാണ് ഉപയോഗിച്ചുവരുന്നത്.ഈ പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദ്ദേശം നല്‍കുന്നത്. ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ ഇത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിയുമെന്നും അതുകൊണ്ട് ആളുകള്‍ കറന്‍സി നോട്ടുകളില്‍ ഇനി എഴുതാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു.
എഴുത്തുകള്‍ കാരണമാണ് യഥാര്‍ത്ഥ കറന്‍സികളും വ്യാജ കറന്‍സികളും മനസ്സിലാകാതെ പോകുന്നത്. ഇക്കാര്യത്തിന്റെ ഗൗരവം മനസിലാക്കി നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ സുരക്ഷിതമായിത്തന്നെ സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിച്ചു.

No comments: